Thursday, 30 January 2014

പാഠപുസ്തകം

ഒറ്റയ്ക്ക് ജനിച്ചു ഒറ്റയ്ക്ക് മരിക്കുന്നതിനിടയിൽ ജീവിതത്തിന്റെ പുസ്തകത്തിലെ ഓരോ പാഠവും   നമുക്ക് പഠിപ്പിച്ചു തരുന്നത് മറ്റുള്ളവരാണ് ...
വാത്സല്യത്തിന്റെ പാഠം പഠിപ്പിച്ചു മാതാപിതാക്കൾ
സ്നേഹത്തിന്റെ  പാഠം പഠിപ്പിച്ചു കൂടെപിറപ്പുകൾ
സൗഹൃദത്തിന്റെ പാഠം പഠിപ്പിച്ചു കൂട്ടുകാർ
പ്രണയത്തിന്റെ പാഠം പഠിപ്പിച്ച കാമുകി
പങ്കുവെക്കലിന്റെ പാഠം പഠിപ്പിച്ചു ഭാര്യ
കടമകളെ കുറിച്ച് പഠിപ്പിച്ചു മക്കൾ
പിന്നെയും പഠിക്കുന്നു പാഠങ്ങൾ
ദേഷ്യതിനുള്ളിലെ കരുതലും
സ്നേഹത്തിനുള്ളിലെ വഞ്ചനയും
ബന്ധങ്ങൾക്കുള്ളിലെ പരിധിയും
ചിരിക്കു പിന്നിലെ കണ്ണിരും
മൗനതിനു പിന്നിലെ വാക്കുകളും
അറിയാൻ പഠിക്കുന്നു
ഒടുവിൽ മരണമെന്ന അവസാന പാഠവും
പഠിച്ചു പുസ്തകം ഉപേക്ഷിച്ചു യാത്രയാകുന്നു
പിന്നീടുള്ള ഓർമ്മകൾ എല്ലാം കർമഫലം....
 

Friday, 24 January 2014

കാലമെന്ന കടത്തുതോണി തുഴഞ്ഞുപോകും യാത്രക്കാർ നാം
തുഴകൾ കൊണ്ടെറിഞ്ഞു എറിഞ്ഞു കുതിക്കുന്ന നേരത്തും
മറക്കല്ലേ മാനവ മരണമെന്ന കടവിനെ ....

കിടാവായി തുടങ്ങി നാം
വളർന്നിട്ടും തുഴഞ്ഞു നാം
തളർന്നീടും നേരത്ത്
കടവിനോട് അടുക്കും നാം

Monday, 20 January 2014

അങ്ങനെ ദൈവവും പടിയിറങ്ങി

കലാകാരനെ ജാതിയുടെ പേരിൽ
പടിയിറക്കി വിട്ടതുകണ്ട്
ഒന്നും മിണ്ടാൻ ആകാതെ
ഒരു വിഗ്രഹം ഗുരുവായൂർ വിട്ടിറങ്ങി
തിരിച്ചിറങ്ങി വരും വഴി കണ്ട
"അഹിന്ദുക്കൾക്ക് പ്രവേശനമില്ല "
എന്ന ബോർഡ് എടുത്തുമാറ്റി
പകരം ഈ ബോർഡ് വെച്ചു
"മനുഷ്യർക്ക്‌ പ്രവേശനമില്ല "
വെറി പിടിച്ചവരുടെ മതഭ്രാന്തിന് മുൻപിൽ
തോറ്റു ദൈവങ്ങൾ ആരാധനാലയങ്ങൾ
വിട്ടുതുടങ്ങി എന്നതാണ് പുതിയ വാർത്ത‍ ......  

Saturday, 11 January 2014

തൊട്ടറിയാൻ കഴിയുന്നില്ലേ
ഇത്രനാൾ നിനക്കായി തുടിച്ച ഹൃദയത്തെ
തണുത്ത് തുടങ്ങിയോ നിന്റെ കരങ്ങൾ
കാരണം നിന്റെ സ്പർശനമേറ്റ്
പൊട്ടി ഒഴുകി തുടങ്ങി
എന്നിലെ സ്നേഹത്തിന്റെ നീരുറവ
ഇനി അത് എന്റെ ഹൃദയത്തിൽ നിന്നും
കരങ്ങളിലൂടെ നിന്റെ ഹൃദയത്തിലേക്കും
അങ്ങനെ ഒരു ഹൃദയമായി നമുക്ക് യാത്ര തുടരാം

Friday, 10 January 2014

കനലും കുളിരും

പറഞ്ഞും  എഴുതിയും
വാക്കുകൾ തേഞ്ഞുപോയ ഒരു
പ്രണയകാവ്യം ഉണ്ട് എന്റെ കയ്യിൽ
ചെറിയ വാക്കുകളിലൂടെ ഹൃദയത്തിലെ
വലിയ സ്നേഹത്തെ കാണിക്കാൻ
കഴിയാതെ പോയെനിക്ക് ...

ഇഷ്ടമാണ് എന്ന വാക്കിന്
എന്നോട് തന്നെ ഇഷ്ടക്കേട്
തോന്നിയിട്ടുണ്ടാകാം
കാരണം, കേട്ടപ്പോഴൊക്കെ
അവൾ അതിനെ പരിഹസിചിട്ടെ ഉള്ളു ...

ഇന്ന് ആ പ്രണയകാവ്യം
ഞാൻ വില്പനയ്ക്ക് വെച്ചു
എണ്ണിതിട്ടപെടുത്താൻ കഴിയാത്ത അത്ര
സ്നേഹം നല്കി എന്റെ കൂട്ടുകാർ
അത് വാങ്ങി  കത്തിച്ചു കളഞ്ഞു
ഇന്നെന്റെ പ്രണയം ഒരുപിടി ചാരം
ഇടക്കെപ്പോഴോ ഓർമകളെ ചികഞ്ഞപ്പോൾ
ചാരമാകാത്ത പഴയ പ്രണയത്തിന്റെ കനൽ
അത് നീറി തുടങ്ങിയിരിക്കുന്നു
പക്ഷെ എനിക്ക് പേടി ഇല്ല
എത്ര നീറിയാലും
എന്നെ നശിപ്പിക്കാൻ കഴിയില്ല ഈ കനലുകൾക്ക്
കാരണം എന്നെ പൊതിഞ്ഞു പിടിക്കുന്ന
സൗഹൃദത്തിന്റെ കുളിരുണ്ട് എനിക്ക് ....

Thursday, 9 January 2014

ഒരു കഥ

പ്രണയിച്ചു തുടങ്ങിയതിൽ പിന്നെ അവർ തമ്മിൽ കാണാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല.ഒരിക്കൽ അസ്തമയ സൂര്യന്റെ കിരണങ്ങൾ കടലിനെ ചുവപ്പിച്ചു തുടങ്ങിയ സായാഹ്നത്തിൽ മഞ്ഞ ദാവണി ഉടുത്ത് എത്തിയ അവളെ നോക്കി അവൻ ചോദിച്ചു .."അല്ല ആരിത്  ശ്രീനാരായണ ഗുരുവിന്റെ മകളോ ??"

അപ്പോൾ അവൾ പറഞ്ഞു "എന്തായാലും നിന്നെ പോലെ കർത്താവിനെ ചതിച്ച യുദാസ്  അല്ല .."
അപ്പോഴേക്ക് സൂര്യൻ അസ്തമിച്ചു കഴിഞ്ഞിരുന്നു ....അവരുടെ പ്രണയത്തിനു മുകളിൽ മതത്തിന്റെ കറുപ്പ് പടർന്നു കഴിഞ്ഞിരുന്നു....പിന്നീടുള്ള പ്രഭാതങ്ങളും സായ്ഹനങ്ങളും അവർ ഒരുമിച്ചു കണ്ടിട്ടില്ല .....

Tuesday, 7 January 2014

ശില്പിയുടെ ആയുധം കൊണ്ട്
ചാരിത്ര്യം നഷ്ടപ്പെട്ട്
ശിൽപങ്ങൾക്ക്‌ പിറവിനല്കുന്ന കല്ലുകൾ
പെരുംതച്ചനെ ശപിക്കുന്നുണ്ടാകാം ...  

Friday, 3 January 2014

മരം എന്ന വരം

അധ്വാനം കൊണ്ട് വാങ്ങിയ മണ്ണിൽ
തന്റെ  വിയർപ്പേറ്റു വളർന്ന മാംവിറകിനിടയിൽ
ചേതനയറ്റു കിടന്നപ്പോൾ
സ്വപ്നം കണ്ടും സ്നേഹം കൊടുത്തും
വളർത്തിയ മകന്റെ കയ്യിലെ പന്തം
അയാളുടെ  ചിതക്ക്‌ തീകൊളുത്തി

എരിഞ്ഞു തീരുന്ന ആ പഴയ തലമുറ പറയുന്നു
മാംവിറകിനിടയിലെ ചൂടിൽ
പ്രകൃതിയുടെ തലോടൽ ഉണ്ട്
സ്വന്തം വിയർപ്പിന്റെ തണുപ്പുണ്ട്
കരുതിവെക്കുക ഒരു മരമെങ്കിലും
ഒടുവിൽ ഈ ഭൂമിതൻ വിരിമാറിൽ എരിഞ്ഞടങ്ങാൻ ....

Thursday, 2 January 2014

ഒരു ശവത്തിന്റെ സ്വപ്നം

മൂടിവെച്ച ശവപെട്ടിക്കുള്ളിൽ
മനസ്സ് നഷ്ടപ്പെട്ട്
മാംസം അഴുകി ഞാൻ ഉറങ്ങുമ്പോൾ
നിങ്ങൾക്ക് ഞാൻ ഒരു നല്ല മനുഷനാകും

അന്നെന്റെ ചെറിയ നന്മകൾ
നിങ്ങൾ ഓർക്കും
വലിയ തെറ്റുകൾ പോലും
നിങ്ങൾ ക്ഷമിക്കും
കൂടി നിന്ന് സഹതപിക്കും

വിശന്നു വലഞ്ഞ എനിക്ക് തരാൻ മടിച്ച അന്നം
കാക്കയ്ക്ക് വെച്ച് വിളമ്പും
എന്നിട്ട് ആത്മാവിൻ ശാന്തിക്ക് എന്നോതും
മറക്കാതിരിക്കുക , മരകൊമ്പിലിരുന്നു ബലികാക്കകൾ വിശപ്പകറ്റാൻ
ഇനിയും മാനവന്റെ മരണത്തിനായി കൊതിക്കും

സ്നേഹം മറച്ചുവെച്ചവരുടെ കുമ്പസാരം തുടങ്ങിയിട്ടുണ്ടാകും
പക്ഷെ സ്നേഹിച്ചു കൊതി തീരാതവർക്കു വേണ്ടി
ഒരു പുനർജ്ജന്മം ഉണ്ടായിരുന്നെങ്കിൽ ......