Wednesday, 27 January 2016

കല്പനയ്ക്ക് ആദരാഞ്ജലികൾ

 1966 ഒക്ടോബർ 13 നു ചവറ വി.പി,നായരുടെയും വിജയലക്ഷ്മിയുടെയും മകളായാണ് കല്പനയുടെ ജനനം.പി സുബ്രമണ്യം സംവിധാനം ചെയ്ത വിടരുന്ന മൊട്ടുകൾ എന്ന മലയാള സിനിമയിലൂടെയാണ് കല്പന ബാലതാരമായി അരങ്ങേറ്റം കുറിച്ചത്.ജി.അരവിന്ദന് മികച്ച സംവിധായകനുള്ള സ്റ്റേറ്റ് അവാർഡ്‌ വാങ്ങികൊടുത്ത പോക്കുവെയിലിൽ ബാലചന്ദ്രൻ ചുള്ളിക്കാടിനോപ്പം അഭിനയിക്കാനുള്ള ഭാഗ്യവും കല്പനയ്ക്ക് ലഭിച്ചു.ഇരട്ടി മധുരം എന്ന് പറയുന്നത് പോക്കുവെയിൽ എന്ന സിനിമയിൽ കല്പനയുടെ അച്ഛനും അമ്മയും അഭിനയിച്ചിരുന്നു എന്നതാണ്.1985 ൽ തമിഴിൽ വിജയഗാഥ രചിച്ച ചിന്നവീട് എന്ന സിനിമയിൽ ഭാഗ്യരാജിനോപ്പവും കല്പന അഭിനയിച്ചു.1989 ൽ ഇറങ്ങിയ തെലുങ്ക് സിനിമ പ്രേമയിലെ ഗീത,1990 ൽ ഇറങ്ങിയ കന്നഡ ചിത്രം ചാപല ചെനനിഗരായ ലെ രുക്കു,തമിഴിലെ സതി ലീലാവതിയിലെ ലീലാവതി ഉൾപ്പടെ ഉള്ള കഥാപാത്രങ്ങളിലൂടെ അന്യഭാഷകളിലും കല്പന തന്റെ മികവ് തെളിയിച്ചിരുന്നു.

മലയാള സിനിമയിൽ കല്പനയ്ക്ക് മാത്രം അവകാശപെട്ടിരുന്ന ഒട്ടനവധി കഥാപാത്രങ്ങൾ ഉണ്ടായിരുന്നു.പഞ്ചവടിപാലത്തിലെ അനാർക്കലി,ഡോക്ടർ പശുപതിയിലെ യു.ഡി.സി കുമാരി,സ്പിരിറ്റ്‌ ലെ പങ്കജം,ഒടുവിൽ ചാർലിയിലെ മേരി വരെ എത്തി നില്കുന്ന ജീവനും തുടിപ്പും ഉള്ള കഥാപാത്രങ്ങൾ.

ജഗതി ശ്രീകുമാറിനും,ഇന്നസെന്റിനും ഒക്കെ ഒപ്പം മത്സരിച്ചു അഭിനയിച്ചു തന്റെ കഥാപാത്രത്തിന് വ്യക്തമായ ഐഡന്റിറ്റി ഉണ്ടാക്കി കൊടുക്കാൻ കഴിഞ്ഞത് കല്പന എന്ന നടിയുടെ വിജയം തന്നെയാണ്.കൊച്ചമ്മമാരെ എതിർക്കുകയും വേണ്ടി വന്നാൽ കളിയാക്കുകയും ഒക്കെ ചെയ്യുന്ന വേലക്കാരിമാരെ ഒരു പക്ഷെ കല്പനയുടെ കഥാപാത്രങ്ങളിലൂടെ ആയിരിക്കും മലയാളികൾ കണ്ടു തുടങ്ങിയിട്ടുണ്ടാകുക.

സഹപ്രവർത്തകരുടെ അനുഭവകുറിപ്പുകളിൽ ഒക്കെ സ്നേഹത്തിന്റെ പര്യായം തന്നെയായിരുന്നു കല്പന.എല്ലാവരിലും പോസിറ്റീവ് എനർജി നിറക്കാൻ കഴിയുന്നത്‌ കല്പനയുടെ മാത്രം കഴിവാണ് എന്ന പലരും സാക്ഷ്യപെടുത്തുന്നു.ഉർവശിയും,കലാരഞ്ജിനിയും സഹോദരിമാർ ആണ്.സംവിധയകാൻ അനിൽ ആയിരുന്നു കല്പനയുടെ ഭർത്താവ്.ഏകമകൾ ശ്രീമയി.
2016 ജനുവരി 25 ന് ഹൈദരാബാദ് ലെ അപ്പോളോ ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലം കല്പന വിട വാങ്ങുമ്പോൾ മലയാള സിനിമയ്ക്ക് നഷ്ടമായത് ഇനിയും വരാനിരുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളെയാണ്.ഏതൊരു കലാകാരിയും യാത്രയാകുന്നത് പോലെ തന്റെ കഥാപാത്രങ്ങളെ പ്രേക്ഷകരുടെ മനസ്സിൽ ബാക്കിയാക്കി കല്പനയും കാലത്തിന്റെ യവനികയ്ക്ക് ഉള്ളിലേക്ക് യാത്രയായി.പ്രിയ കലാകാരി കല്പനയ്ക്ക് ആദരാഞ്ജലികൾ...

Tuesday, 19 January 2016

ജ്ഞാനത്തിനായ്‌ കുമ്പിൾ നീട്ടുന്ന പൂവിന്റെ
ജാതി ചോദിക്കുന്നു വ്യോമസിംഹാസനം
ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ
ജാതകം നോക്കുന്നു ദൈത്യന്യായാസനം
ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ
അർത്ത്ധിയിൽ വർണ്ണവും പിത്തവും തപ്പുന്നു
ഉമിനീരിൽ എരിനീരിൽ എല്ലാം ദഹിക്കയാണു
ഊഴിയിൽ ദാഹമേ ബാക്കി.(കവിത : നാറാണത്ത്‌ ഭ്രാന്തൻ)
രോഹിത് വെന്മൂലയ്ക്ക് ആദരാഞ്ജലികൾ...

Thursday, 14 January 2016

വിശ്വാസം അതല്ലേ എല്ലാം

സ്വന്തം വീട്ടിൽ ബീഫ് വെയ്ക്കുന്നവനെ തല്ലികൊല്ലൻ ഇറങ്ങിയവർ ഇന്ന് പറയുന്നു അവരുടെ ആരാധനാലയങ്ങളിൽ ആരൊക്കെ കയറണം എന്ന് അവർ തീരുമാനിക്കും എന്ന്.അപ്പോൾ അതാണ് പറഞ്ഞു വരുന്നത്.ഓരോരുത്തരും അവരവരുടെ വിശ്വാസങ്ങളിലും സ്വാതന്ത്ര്യങ്ങളിലും ജീവിക്കട്ടെ.നിങ്ങളുടെ ആരാധനാലയങ്ങളിൽ ആരൊക്കെ കയറണം എന്നത് നിങ്ങൾ തീരുമാനിച്ചോളു,ഞങ്ങളുടെ അടുക്കളയിൽ എന്ത് വെയ്ക്കണം എന്നത് ഞങ്ങളും തീരുമാനിക്കാം.ദൈവങ്ങളെ പിന്നിൽ ഉപേക്ഷിച്ചു ശാസ്ത്രത്തിനൊപ്പം മനുഷ്യൻ പുരോഗതിയിലേക്ക് കുതിക്കുന്ന ഈ കാലത്ത് ദൈവങ്ങളും വിശ്വാസങ്ങളും ഓരോരുത്തരുടെയും സ്വകാര്യതയിൽ മാത്രം ഒതുങ്ങുന്നതല്ലേ നല്ലത് !!!!!!!