Thursday, 26 June 2014

ഒരു തുറന്ന കത്ത്



അപ്രിയനായ അബ്ദുറബ്ബ് അറിയുന്നതിന് ,

        അധ്യയനം മുടക്കികൊണ്ട് പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെതിരായി ശബ്ദം ഉയര്തിയതിന്റെ പേരിൽ സ്ഥലംമാറ്റത്തിന് വിധേയയായ കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രഥമാധ്യാപിക ഊര്‍മിളാദേവി
ചെയ്ത തെറ്റ് എന്താണ് എന്ന് നിങ്ങൾ ഒന്ന് പറഞ്ഞാൽ കൊള്ളാം.

മസ്തിഷ്‌ക്കത്തില്‍ ഫംഗസ് ബാധിച്ചതിനാല്‍ ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയിലാണ് ടീച്ചർ. എന്നിട്ടും എല്ലാ ദിവസവും രാവിലെ ഏഴരയ്ക്ക് സ്‌കൂളിലെത്തി പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമാകും. തിരികെ വീട്ടിലേയ്ക്ക് പോകുമ്പോള്‍ പല ദിവസവും രാത്രിയാകും. അത്രയേറെ കഷ്ടപ്പെട്ടാണ് കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താനായി പരിശ്രമിക്കുന്നത്. അതിനിടെ കുട്ടികളുടെ അധ്യയനം മുടങ്ങേണ്ടി വരുന്നതില്‍ ഉള്ള ദുഖമാണ് ഇങ്ങനെ പ്രതികരിക്കാൻ ടീച്ചറെ പ്രേരിപ്പിച്ചത് .അധ്യാപനരംഗത്ത് മുപ്പത് വര്‍ഷം പിന്നിടുകയാണ് ഇവര്‍. ഇതിനിടെ ആദ്യമായാണ് ഇത്തരത്തിലൊരു സ്ഥലം മാറ്റം. 3465 കുട്ടികള്‍ പഠിക്കുന്നതാണ് കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ഇവിടെ നാലുവര്‍ഷം മുന്‍പാണ് അഡീഷണല്‍ എച്ച്.എമ്മായി എത്തുന്നത്. കുട്ടികളുടെ അക്കാദമിക നിലവാരം ഉയര്‍ത്താനാണ് ആദ്യം ശ്രമിച്ചത്. ഇതിനായി ജൂണ്‍ അവസാനവാരം പ്രത്യേക ക്ലാസ് ടെസ്റ്റുകള്‍ നടത്തി. ഈ ടെസ്റ്റില്‍ നിലവാരം മോശമായ കുട്ടികളെ കണ്ടെത്തി വൈകിട്ട് മൂന്നരയ്ക്ക് ശേഷം പ്രത്യേക ക്ലാസ്സ് നല്‍കുന്നു.

മാത്രമല്ല പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരീക്ഷ നടത്തും. ഇതില്‍ തോറ്റ് പോകും എന്ന് തോന്നുന്ന കുട്ടികളെ കണ്ടെത്തും. ഇത്തരത്തിലുള്ള അഞ്ച് കുട്ടികളെ വീതം ഒരധ്യാപികയ്ക്ക് കീഴില്‍ പ്രത്യേകപരിശീലനത്തിനായി വിടും. എന്നിട്ട് ഇവരുടെ പഠന നിലവാരം പ്രത്യേകമായി നിരീക്ഷിക്കും. ഇത്രയേറെ കഷ്ടപ്പെട്ടതിന് ഊര്‍മിളാദേവിക്ക് ഫലവും കിട്ടി. അവര്‍ അഡീഷണല്‍ ഹെഡ്മിസ്ട്രസ്സായി ചുമതലയേറ്റ വര്‍ഷം പത്താം ക്ലാസ്സ് പരീക്ഷയില്‍ സ്‌കൂളിന്റെ വിജയശതമാനം 92 ആയി. രണ്ടാം വര്‍ഷമായപ്പോള്‍ ഇത് 93 ശതമാനമായി ഉയര്‍ന്നു. മാത്രവുമല്ല 18 എ പ്ലസ്സും നേടി. ഈ വര്‍ഷം വിജയശതമാനം 98 ആയി. ഇതില്‍ 34 എ പ്ലസ്സും ഉണ്ട്. സ്‌കൂളിലെ എല്ലാ അധ്യാപകരുടെയും പൂര്‍ണ പിന്തുണയോടെയാണ് ഈ വിജയം നേടിയത് എന്നതും ശ്രദ്ധേയമാണ് .ഇങ്ങനെ ഒക്കെയുള്ള നല്ല അധ്യാപകർ ഉള്ളത് കൊണ്ടാണ് നമുക്ക് ഇപ്പോഴും പുതുതലമുറയിൽ പ്രതീക്ഷ അർപ്പിക്കാൻ സാധിക്കുന്നത്‌ .

നിങ്ങളെ പോലെയുള്ള മന്ത്രിമാർക്ക് പൊതുപരിപാടികൾ എന്നത് വിഡ്ഢിത്തം വിളമ്പാനും വീരവാദം പറയാനും , പരസ്പരം പഴി ചാരനും ഒക്കെയുള്ള വെറും വേദികളാണ്.സമയം തെറ്റി എത്തി നിങ്ങൾ കാണിക്കുന്ന ഈ കോപ്രായങ്ങൾ തുടർന്നോളു....പക്ഷെ അതൊക്കെ നിങ്ങൾ എത്രയൊക്കെ പറഞ്ഞു പറ്റിച്ചാലും പിന്നെയും നിങ്ങള്ക്ക് വേണ്ടി കൊല്ലാനും ചാവാനും കൊടി പിടിക്കാനും നടക്കുന്ന പാവം പാവം അണികളുടെ മുൻപിൽ മാത്രമായി ഒതുക്കുക .നാളെയുടെ വാഗ്ദാനങ്ങൾ ആയേക്കാവുന്ന ആ കുരുന്നുകളെ ഒഴിവാക്കുക ...

കുട്ടികളോട് ഇത്രയും ക്രൂരമായി പെരുമാറിയത് ഈ നാടിൻറെ വിദ്യാഭ്യാസ മന്ത്രി ആണ് എന്നത്  തീര്ത്തും അപമാനകരമാണ് എന്ന് കൂടി പറഞ്ഞു കൊണ്ട് കത്ത് ചുരുക്കുന്നു .

Thursday, 19 June 2014

വായനശീലവും വായനശാലയും

കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്  തുടക്കം കുറിച്ച പി എൻ പണിക്കരോടുള്ള ആദരസൂചകമായി അദ്ധേഹത്തിന്റെ ചരമദിനമായ ജൂണ്‍ 19 ലോക വായനദിനമായി ആചരിക്കുന്നു.നാട്ടിലെങ്ങും വായനശാലകൾക്ക്  വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു ദിനത്തിന് പ്രസക്തി ഏറെയാണ്‌ .എഴുത്തും വായനയും എന്ന് പറയുന്നത് മനുഷ്യന്റെ വിദ്യാഭ്യാസത്തിന്റെ അളവുകോലാണ് . അക്ഷരങ്ങൾ കൂട്ടി വായിച്ചു തുടങ്ങിയ നാൾ മുതൽ വായന ശീലമാക്കിയവർ ഉണ്ട് .അറിവിന്‌ വേണ്ടി വായനശീലം തുടങ്ങിയവർ ഉണ്ട് ,വായനശീലം സാമൂഹിക ബുദ്ധിജീവികൾക്ക് മുന്നിൽ കാട്ടാനുള്ള ഒരു ശീലമായി കൊണ്ടുനടക്കുന്നവർ ഉണ്ട് ..പക്ഷെ എന്ത് തന്നെ ആയാലും നമ്മൾ മനസിലാക്കി വായിക്കുന്ന ഏതൊരു കാര്യവും ചുട്ടയിലെ  ശീലം പോലെയാണ്,ചുടല വരെ അത് പിന്തുടരും.വായന നമ്മുടെ സംസ്കാരം കൂടിയാണ് ,അത് മനസിലാക്കിയാണ് പണ്ടുള്ളവർ വായനശാലകളെ വളർത്തികൊണ്ടു വന്നത് . പക്ഷെ ലോകം പൂര്ണമായും സാങ്കേതികതയിലേക്ക് മരിതുടങ്ങിയതിന്റെ ഭാഗമായി വായനശാലകൾ ഇല്ലാതായി തുടങ്ങി.എന്ത് അറിവും സമ്പാദിക്കാൻ നമ്മള്ക്ക് കമ്പ്യുട്ടറും ഇന്റെർനെറ്റും ഒക്കെ ഉണ്ടായി ,അതൊക്കെ നമ്മുടെ വായനശീലത്തെ വളർത്തിയിട്ടുണ്ടാകം, പക്ഷെ നമ്മുടെ വായനശാലകളെ തളർത്തി.എഴുത്തുകാരന്റെ കൃതികളെ ആദ്യം പുസ്തകമായി വായനക്കാരന്റെ കയ്യിലേക്കും പിന്നീടു വാക്കുകളായി അവന്റെ മനസിലേക്കും കുടിയിരിത്തിയത്തിനു പിന്നിൽ വായനശാലകളുടെ പങ്കു ചെറുതല്ല.അതുകൊണ്ട് നമുക്ക് ആ പഴയ വായനശാലകളെ തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കാം.ഗ്രന്ഥശാലകളാണ് ഒരു നാടിൻറെ സംസ്കാരത്തെയും, അറിവിനെയും ആത്മാവിനെയും  ഉയർത്തികാട്ടുന്നത്  എന്ന് ഓര്മിപ്പിച്ചു കൊണ്ട് എല്ലാവര്ക്കും ഒരു നല്ല വായനശീലം നേരുന്നു ....

Saturday, 7 June 2014

ഒരു കവിത

ഒരു കവിത എഴുതാം എന്ന് കരുതി
പക്ഷെ എന്തിനെ കുറിച്ച് എഴുതും
അച്ഛന്റെയും അമ്മയുടെയും
സ്നേഹത്തെ കുറിച്ചെഴുതാം
പക്ഷെ ആ സ്നേഹത്തിന്റെ കടലിനെ
വർണിക്കാൻ ഉള്ള തൂലിക ഇല്ലല്ലോ
എങ്കിൽ കൂടെപിറപ്പിനെ കുറിച്ചെഴുതാം
വേണ്ട ,നന്നായില്ലെങ്കിൽ അവൾ കളിയാക്കും
എങ്കിൽ സൗഹൃദത്തെ കുറിച്ചെഴുതാം
പക്ഷെ എഴുതി തുടങ്ങും മുൻപേ
അവർ ചുറ്റും കൂടി
കവിതയെന്നതെ മറന്നു
എങ്കിൽ ലഹരിയെ  കുറിച്ചെഴുതാം
വേണ്ട ചിലപ്പോൾ ഞാനും നന്നായാലോ?!!
എങ്കിൽ പ്രണയത്തെ കുറിച്ചെഴുതാം
അതെ എഴുതാൻ പ്രണയം ആണ്
എപ്പോഴും നല്ലത്
കാരണം ഒറ്റ പുറംതോടിൽ
 ഒളിപ്പിച്ചു വെച്ച ഒരായിരം കണികയാണ് പ്രണയം
അതിൽ ഓരോ കണികയും കവിതകളാണ്
ചിലർ അതിലെ വിരഹത്തെ കുറിച്ചെഴുതുന്നു
ചിലർ അതിലെ സ്നേഹത്തെ കുറിച്ചെഴുതുന്നു
ചിലർ അതിലെ വഞ്ചനയെ കുറിച്ചെഴുതുന്നു
ചിലർ അതിലെ നഷ്ടത്തെ കുറിച്ചെഴുതുന്നു
ചിലർ അതിലെ സ്വപ്നത്തെ കുറിച്ചെഴുതുന്നു
പക്ഷെ എനിക്ക് കുറിക്കാൻ ഈ  രണ്ടു വരികൾ മാത്രം
"നനയാൻ കൊതിച്ചു ഞാൻ നിന്നിട്ടും
പെയ്യാൻ നിനക്ക് മടിയെന്തേ "...